Sunday, October 3, 2010

തിരുനബി വചനങ്ങൾ - 5

  1. നിശ്ചയം കർമ്മങ്ങൾ കരുത്തുകൾ കൊണ്ടു മാത്രമാകുന്നു. ഓരോ മനുഷ്യനും അവൻ കരുതിയത് ലഭിക്കും. ഒരാളുടെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കുമായാൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെയായിരിക്കും. ഒരാളുടെ പലായനം ലഭിക്കാനിരിക്കുന്ന ദുനിയാവിലേക്കോ കെട്ടാൻ പോകുന്ന പെണ്ണിലേക്കോ ആണെങ്കിൽ അവന്റെ പലായനം അതു രണ്ടിലേക്കും തന്നെയായിരിക്കും.(ബുഖാരി, മുസ്‌ലിം)
  2. പ്രവാചകന്മാരുടെ ആദ്യ കാലം ദിവ്യബോധനത്തിൽ നിന്നും അവസാനമായി ജനങ്ങൾക്കു ലഭിച്ചത് ‘ഉളുപ്പില്ലെങ്കിൽ നിനക്കു തോന്നിയതൊക്കെ ചെയ്തോളൂ’ എന്നായിരുന്നു.(ഇബ്നു അസാകിർ)
  3. മതത്തിന്റെ ദുരന്തം മൂന്നു പേരാകുന്നു: തെമ്മാടിയായ പണ്ഡിതൻ, അക്രമിയായ ഭരണാധികാരി, വിവരകെട്ട ഗവേഷകൻ.(ദൈലമി)
  4. ജ്ഞാനത്തിന്റെ ദുരന്തം മറവിയും ജ്ഞാനത്തിന്റെ നഷ്ടം അനർഹരായവരോടതു പറയലുമാകുന്നു. (ഇബ്നു അബീ ശൈബ)
  5. കപട വിശ്വാസിയുടെ ലക്ഷണം: നാവെടുത്താൽ കളവു പറയുക, വാക്കു പറഞ്ഞാൽ ലംഘിക്കുക, വിശ്വസിച്ചാൽ വഞ്ചിക്കുക (എന്നിവയാണ്‌) - (ബുഖാരി, മുസ്ലിം, തിർമുദി, നിസാഇ).
  6. നമ്മുടെയും കപട വിശ്വാസികളുടെയുമിടയിലുള്ള അടയാളം: ഇശാ നിസ്കാരത്തിനും സുബഹി നിസ്കാരത്തിനും സംബന്ധിക്കുക എന്നതാണ്‌. അവർക്കിതു രണ്ടിനും സാധിക്കില്ല. - (സുനൻ സഈദുബ്നു മൻസൂർ.
  7. നല്ല കാര്യം ചെയ്യുക, മോശം കാര്യം ചെയ്യാതിരിക്കുക. ആളുകൾക്കിടയിൽ നിൽക്കുമ്പോൾ, നിന്റെ കാതുകളെ അത്ഭുതപ്പെടുത്തുന്നതെന്താണോ അവർ നിന്നെപ്പറ്റി പറയാൻ നീ ആഗ്രഹിക്കുന്നത് എന്നു നോക്കി അത്തരം കാര്യങ്ങൾ ചെയ്യുക. അവർക്കിടയിലാവുമ്പോൾ അവരെന്താണോ നിന്നെക്കുറിച്ച് പറയാൻ നീ ആഗ്രഹിക്കാത്തത് അത്തരം കാര്യങ്ങൾ ചെയ്യാതെയുമിരിക്കുക. (ബൈഹഖി)
  8. നിന്റെ ‘കൃഷിയിടത്തിൽ’ നിനക്കു തോന്നുമ്പോഴൊക്കെ കടന്നു ചെല്ലാം. നീ ഭക്ഷിക്കുമ്പോൾ അവൾക്കും ഭക്ഷണം നൽകുക. നീ അണിയുമ്പോൾ അവളെയും അണിയിക്കുക. മുഖം ചുളിക്കരുത്, അടിക്കുകയും ചെയ്യരുത്. (അബൂ ദാവൂദ്)
  9. ക്ഷണിച്ചാൽ ക്ഷണം സ്വീകരിച്ച് ചെല്ലണം. (മുസ്‌ലിം)
  10. ഒലീവെണ്ണ കൊണ്ടു പാകം ചെയ്യുക. അതു കൊണ്ട് എണ്ണപുരട്ടുകയും ചെയ്യുക. വിശുദ്ധമായ ഒരു വൃക്ഷത്തിൽ നിന്നാണ്‌ അതു പുറത്തു വരുന്നത്. (ബൈഹഖി)
  11. വിശ്വാസിയുടെ കൊലയാളിക്ക് അല്ലാഹു പാപമോചനം നിഷേധിച്ചിരിക്കുന്നു. (ത്വബ്‌റാനി)
  12. പുത്തൻ വാദമുപേക്ഷിക്കുന്നതു വരേ പുത്തനാശയക്കാരന്റെ കർമ്മം സ്വീകരിക്കാൻ അല്ലാഹു വിസമ്മതിക്കുന്നതാണ്‌. (ഇബ്‌നു മാജ)
  13. നിന്നോട് അവിവേകം കാണിച്ചവനോട് അനുകമ്പ ചൊരിഞ്ഞും നിനക്കു തരാത്തവന്‌ അങ്ങോട്ട് കൊടുത്തും നീ അല്ലാഹുവിന്റെ പക്കൽ നിന്നും ഔന്നിത്യം തേടുക. (ഇബ്നു അദിയ്യ്)
  14. ദാനം ആദ്യം നിന്നിൽ നിന്നു തന്നെ തുടങ്ങുക. അതിനു ശേഷം വല്ലതും ബാക്കി വന്നാൽ അതു നിന്റെ കുടുംബത്തിനു നല്കുക. അവർക്കു കൊടുത്ത ശേഷവും വല്ലതും ബാക്കി വന്നാൽ തൊട്ടടുത്ത കുടുംബത്തിനു കൊടുക്കുക. അവർക്കു കൊടുത്തിട്ടും ബാക്കി വന്നാൽ പിന്നെ അതിനടുത്ത്.. അങ്ങനെ അങ്ങനെ...(മറ്റുള്ളവർക്കും കൊടുക്കുക.) - (നിസാഇ)
  15. അടിമകളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ളത് സ്വന്തം കർമ്മങ്ങളേക്കാൾ വസ്ത്രം ഉഷാറായ ആളോടാണ്‌; അവന്റെ വസ്ത്രം പ്രവാചകന്മാരുടേത്, കർമ്മമോ പോക്കിരിമാരുടേതും.(ഉഖൈലി ഫി ദുഅഫാഅ്)
  16. ദുർബ്ബലരുടെയിടയിൽ എന്നെ നിങ്ങൾ അന്വേഷിക്കുക. നിശ്ചയം നിങ്ങൾക്ക് അന്നവും സഹായവും ലഭിക്കുന്നത് നിങ്ങളിലെ ദുർബ്ബലരെക്കൊണ്ടാണ്‌.
  17. സ്വന്തമായി (അധികാരികളുടെ) ശ്രദ്ധയിൽ പെടുത്താൻ കഴിയാത്തവരുടെ ആവശ്യങ്ങൾ നിങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തിക്കൊടുക്കുക. അവർക്ക് എത്തിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഒരാൾ എത്തിച്ചു കൊടുത്താൽ പരലോകത്ത് സ്വിറാത്തി(പാലത്തി)നു മുകളിൽ അവന്റെ രണ്ടു കാലുകളും അല്ലാഹു ഉറപ്പിച്ചു നിർത്തും (ത്വബ്‌റാനി).
  18. മനുഷ്യാ നീ നിന്റെ നാഥനെ അനുസരിക്കുക; എന്നാൽ നിന്റെ പേർ ബുദ്ധിമാൻ എന്നായിരിക്കും. നീ അവനോട് അനുസരണക്കേടു കാണിക്കാതിരിക്കുക. (അനുസരണക്കേടു കാണിച്ചാൽ) നിന്റെ പേര്‌ വിഡ്ഢി എന്നായിരിക്കും (അബൂ നഈം)
  19. ഭക്ഷണം തണുക്കാൻ വെക്കുക, പൊള്ളുന്ന ഭക്ഷണത്തിൽ ബറകത്ത് ഉണ്ടാവില്ല.(ബുഖാരി, മുസ്ലിം)
  20. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള സംഗതിയാണ്‌ വിവാഹ മോചനം.
  21. പള്ളികൾ പണിയുക, പള്ളികളിൽ നിന്നും മാലിന്യം പുറത്തു കളയുക. അല്ലാഹുവിനായി ഒരാൾ ഒരു പള്ളി നിർമ്മിച്ചാൽ അല്ലാഹു അവന്‌ സ്വർഗ്ഗത്തിൽ ഒരു ഭവനം നിർമ്മിച്ചു നൽകും. പള്ളികളിൽ നിന്നും മാലിന്യം നീക്കൽ ഹൂറികളുടെ വിവാഹ മൂല്യമാകുന്നു.
  22. മനുഷ്യ പുത്രാ, നിനക്കു മതിയായത് നിന്റെ പക്കലുണ്ട്. നീയാണെങ്കിലോ നിന്നെ പരാക്രമിയാക്കുന്ന സംഗതികളെയാണ്‌ അന്വേഷിക്കുന്നത്. മനുഷ്യ പുത്രാ, കുറഞ്ഞതു കൊണ്ട് നീ തൃപ്തനാകുന്നില്ല. കൂടുതലായി കിട്ടിയിട്ടും നിനക്കു വയറു നിറയുന്നുമില്ല. മനുഷ്യ പുത്രാ, നേരം പുലരുമ്പോൾ തടിക്കു സുഖവും വീട്ടിൽ സുരക്ഷിതത്വവും അന്നത്തെ ഭക്ഷണവും നിന്റെ പക്കലുണ്ടെങ്കിൽ ദുനിയാവിൽ നിനക്കു വേണ്ടതെല്ലാമായി. (ഇബ്നു അദിയ്യ്, ബൈഹഖി)
  23. ജിബ്രീൽ എന്റെയടുത്ത് വന്നു കൊണ്ട് പറഞ്ഞു: ‘ഓ മുഹമ്മദ്, താങ്കൾ ആഗ്രഹിക്കുന്നിടത്തോളം ജീവിച്ചോളൂ; താങ്കൾ ജഢമാകുന്നു. താങ്കൾ ആഗ്രഹിക്കുന്നവനെയൊക്കെ സ്നേഹിച്ചോളൂ; താങ്കൾ അവനോട് വിട പറയുന്നവനാണ്‌. ആഗ്രഹിക്കുന്ന കർമ്മങ്ങളൊക്കെ ചെയ്തോളൂ. ഏതിനും താങ്കൾക്ക് പ്രതിഫലം ലഭിക്കും. അറിയുക; ഒരു വിശ്വാസിയുടെ പ്രതാപം രാത്രിയിലുള്ള അവന്റെ നിസ്കാരമാകുന്നു. അവന്റെ അഭിമാനമോ പരാശ്രയ രാഹിത്യവും. (ഹാകിം, ബൈഹഖി)
  24. അല്ലാഹുവിന്റെ അടുക്കൽ നിന്നും ഒരാൾ എന്റെയടുത്ത് വന്നിട്ട് എന്റെ സമുദായത്തിലെ പകുതി പേരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാം അല്ലെങ്കിൽ ശിപാർശക്കധികാരം നല്കാം എന്നീ രണ്ടു കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് സ്വാതന്ത്ര്യം തന്നു. ഞാൻ ശിപാർശയെ തിരഞ്ഞെടുത്തു. അല്ലാഹുവിൽ ഒന്നിനേയും പങ്കു ചേർക്കാതെ മരിക്കുന്നവർക്കാകുന്നു ആ (ശിപാർശ) ലഭിക്കുക. (അഹ്‌മദി, തിർമുദി, ബൈഹഖി).

No comments:

Post a Comment