Monday, April 6, 2009

നബിവചനം - 2

11. പാണ്ഡിത്യം.
അല്ലാഹു ഒരാൾക്ക്‌ ഏറ്റവു നല്ലത്‌ വരുത്തണമെന്ന് ഉദ്ദേശിച്ചാൽ അവനെ മത പണ്ഡിതനാക്കും. ഞാൻ വീതം വെക്കുന്നവൻ മാത്രം. കൊടുക്കുന്നവൻ അല്ലാഹുവാകുന്നു. അന്ത്യ ദിനത്തിൽ അല്ലാഹുവിന്റെ ഉത്തരവു വരുന്നതു വരേ, സമുദായം അല്ലാഹുവിന്റെ ആദർശം സംരക്ഷിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിന്റെ കൽപ്പന വരുന്നതു വരേ എതിരാളികൾക്ക്‌ അവരെ ഒന്നും ചെയ്യാൻ കഴിയില്ല.
(ബുഖാരി)

2. പണ്ഡിതന്റെ മരണം.
ഒറ്റയടിക്ക്‌ അല്ലാഹു സൃഷ്ടികളിൽ നിന്ന് ജ്ഞാനം പിടിച്ചു വാങ്ങില്ല. മറിച്ച്‌ പണ്ഡിതന്മാരെ തിരിച്ചു വിളിച്ചു കൊണ്ട്‌ ജ്ഞാനങ്ങൾ പിൻവലിക്കുകയാണ്‌ ചെയ്യുക. അങ്ങനെ ഒരു പണ്ഡിതനും ബാക്കിയാവാത്ത അവസ്ഥ വരും. അന്നേരം ജനങ്ങൾ വിഡ്ഢികളെ നേതൃത്വ സ്ഥാനത്ത്‌ അവരോധിക്കും. അവരോട്‌ ചോദിക്കുന്ന പ്രശ്നങ്ങൾക്ക്‌ ഒരു വിവരവുമില്ലാതെ അവർ ഫത്‌വ പുറപ്പെടുവിക്കും. അങ്ങനെ അവർ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും.
(ബുഖാരി)

3. അല്ലാഹുവിന്റെ കാരുണ്യം.
അല്ലാഹു കാരുണ്യത്തെ നൂറ്‌ അംശങ്ങളായിട്ടാണ്‌ സൃഷ്ടിച്ചത്‌. അതിൽ തൊണ്ണൂറ്റിയൊമ്പതെണ്ണം അവൻ അവന്റെ പക്കൽ സൂക്ഷിച്ചു വെച്ചു. ഒന്ന് മാത്രം ഭൂമിയിലിറക്കി. ഒരംശത്തിൽ നിന്നാണ്‌ സൃഷ്ടികളെല്ലാം പരസ്പരം ദയ കാണിക്കുന്നത്‌. കുഞ്ഞിനെ (നോവിക്കാതിരിക്കാൻ) കുതിര തന്റെ കുളമ്പ്‌ ഉയർത്തിപ്പിടിക്കുന്നതു പോലും ( ഒരംശത്തിന്റെ ഭാഗമാണ്‌)
(ബുഖാരി)

4. സഹജീവി സ്നേഹം
ഒരാൾ ഇങ്ങനെ നടന്നു പോവുകയായിരുന്നു. അപ്പോൾ അയാൾക്ക്‌ കടുത്ത ദാഹം അനുഭവപ്പെട്ടു. അയാൾ ഒരു കിണർ കണ്ടു. ഉടനെ അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തു കടന്നപ്പോൾ ഒരു പട്ടി ദാഹം മൂലം നാവു നീട്ടി മണ്ണു നക്കുന്നതു കണാനിടയായി. അയാൾ പറഞ്ഞു: "എനിക്കുണ്ടായ ദാഹം തന്നെയാണ്‌ പട്ടിക്കും പിടിപെട്ടത്‌. ഉടനെ അയാൾ കുഴിയിലിറങ്ങി തന്റെ ഷൂവിൽ വെള്ളം നിറച്ച്‌ പല്ലു കൊണ്ട്‌ കടിച്ചു പിടിച്ച്‌ (പുറത്ത്‌ വന്ന്‌) പട്ടിക്ക്‌ കുടിക്കാൻ കൊടുക്കുകയും അല്ലാഹുവിന്‌ നന്ദി പറയുകയും ചെയ്തു. അതു കാരണം അല്ലാഹു അയാൾക്ക്‌ എല്ലാം പൊറുത്തു കൊടുത്തു. അവർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂദരേ, മൃഗങ്ങൾക്ക്‌ ചെയ്തു കൊടുക്കുന്നതിലും പുണ്യമുണ്ടാകുമോ? അവിടുന്നു പറഞ്ഞു: "ഏത്‌ സചേതന വസ്തുക്കൾക്കും നൽകുന്നതിലും പുണ്യമുണ്ട്‌.
(ബുഖാരി)

5.ജീവ കാരുണ്യ പ്രവർത്തനം.
വിധവകൾക്കു വേണ്ടിയും സാധുക്കൾക്കു വേണ്ടിയും പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വീര സമരം ചെയ്യുന്നവനെപ്പോലെയാണ്‌.
(ബുഖാരി)

6. അയൽവാസി
"അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", "അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല","അല്ലാഹുവാണ്‌ സത്യം; വിശ്വാസിയാവുകയില്ല", അവിടുത്തോട്‌ ചോദിക്കപ്പെട്ടു
"ആരാണ്‌ പ്രവാചകരേ", അവിടുന്നു പറഞ്ഞു: "തന്റെ ഉപദ്രവങ്ങളിൽ നിന്നും അയൽവാസി നിർഭയനല്ലാത്തവൻ".
(ബുഖാരി)

7. അയൽവാസി.
അയൽവാസിയുടെ കാര്യത്തിൽ ജിബ്‌രീൽ എന്നോട്‌ ഉപദേശിച്ചു കൊണ്ടേയിരുന്നു. അവന്‌ അനന്തരാവകാശവും കൂടി നൽകേണ്ടി വരുമോ എന്ന് ഞാൻ കരുതിപ്പോയി.

8.
അയൽവാസി.
വിശ്വാസിനികളായ പെണ്ണുങ്ങളേ, ഒരയൽക്കാരിയും മറ്റൊരയൽക്കാരിയെ അവഹേളിക്കരുത്‌. അത്‌ (നിങ്ങൾക്കു കൊടുത്തയച്ച) ഒരാട്ടിൻ കുളമ്പിന്റെ പേരിലായാൽ പോലും.

9. സമൂഹിക ബാധ്യത.
അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അയൽവാസിയെ ഉപദ്രവിക്കരുത്‌. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ അതിഥിയെ സൽക്കരിക്കട്ടെ. അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.

10. അടുത്ത വീട്‌
ആയിശ() ചോദിച്ചു. "അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക്‌ രണ്ട്‌ അയൽവാസികളുണ്ട്‌. അവരിൽ ആർക്കാണ്‌ ഞാൻ ദാനം കൊടുത്തയക്കേണ്ടത്‌? (ഒരാൾക്കുള്ളതേ കൈവശമുള്ളൂ). അവിടുന്നു പറഞ്ഞു: "ഏറ്റവും അടുത്ത വാതിൽ ആരുടേതാണോ; (അവർക്കു കൊടുക്കുക).

3 comments:

  1. ലോകത്ത്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ കഷ്ടപ്പെടുന്നത്‌ പലിശകാരണമാണ്‌. ഏതുനിലക്കു നോക്കിയാലും പലിശ മനുഷ്യനെ കുഴിയില്‍ ചാടിച്ച ചരിത്രമേയുള്ളൂ. പലിശ വാങ്ങി ആരെങ്കിലും രക്ഷപ്പെട്ട ചരിത്രം എവിടെയും കാണാനും കഴിയില്ല. ആ ഇടപാടിന്റെ ശിക്ഷയോ......? അതും ഈ പോസ്റ്റില്‍ ചേര്‍ത്തു വായിക്കാം...
    നന്ദി സുഹ്ര്ത്തേ നന്ദി... ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയതിന്‌........

    ReplyDelete
  2. അല്ലാഹു സ്വീകരിക്കട്ടെ...

    ReplyDelete
  3. ഈ സേവനവും അല്ലാഹു ഒരു സ്വാലിഹായ അമലാക്കി തീര്‍ക്കട്ടെ.
    ഞാനും ഇത് പോലെ facebookല്‍ ഒരുപാട് ഇസ്ലാമിക കാര്യങ്ങള്‍ പുറത്തു വിടാറുണ്ട്. ഇസ്ലാമിക വാര്‍ത്തകളില്‍ താല്പര്യമുള്ള കൂട്ടുകാര്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യാന്‍ അപേക്ഷിക്കുന്നു.
    www.facebook.com/vc.1000

    ReplyDelete